Monday, 9 March 2026

ചിത്രമെഴുത്തിന്‍റെ രചനകള്‍

രചനകള്‍

രാഷ്ട്രീയ രംഗത്ത് തിരുവിതാംകൂര്‍ ക്രൈസ്തവരുടെ അവകാശസ്ഥാപനത്തിനുവേണ്ടി തുടരെത്തുടരെ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നതു മൂലം വര്‍ഗീയ ബുദ്ധികളായ ചില നായര്‍ സഹോദരങ്ങളില്‍ പലരും എന്‍റെ ഗദ്യകവിതകളെ അനാവശ്യമായി അവഹേളിച്ചുകൊണ്ടിരുന്നു. എങ്കിലും വ്യക്തിപരമായി എന്നെ കണ്ടിട്ടുള്ള ഓരോ അവസരങ്ങളിലും എന്നോടുതന്നെ എന്‍റെ ഗദ്യകവിതകളെ സംബന്ധിച്ച് പലരും അതിയായി ശ്ലാഘിക്കുമായിരുന്നു. 

എന്‍റെ ഗദ്യകവിതകള്‍ വായിച്ച് അധികം രസിച്ചിട്ടുള്ളത് ഹിന്ദുസഹോദരങ്ങള്‍ വിശേഷിച്ച്, നായര്‍ സഹോദരങ്ങളാണെന്നുള്ള വാസ്തവം ഇവിടെ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. മുമ്പ് പ്രസ്താവിച്ചിട്ടുള്ളവയും 1950-ല്‍ ചെങ്കോലും മുരളിയും അഥവാ ചിത്രമെഴുത്തിന്‍റെ ഗദ്യകവിതകള്‍ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഗദ്യകവിതാഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുള്ളവയുമായ ഗദ്യകവിതകള്‍ കൂടാതെ ക്രൈസ്തവ സമുദായത്തെ വിഷയീകരിച്ച് 'ഇന്നലെയും ഇന്നും നാളെയും' എന്ന ഗദ്യകവിത 1923 ഏപ്രില്‍ 30-ാം തീയതിയിലെ 'നവഭാരതി' പത്രത്തിലും 'മാതൃസന്നിധിയില്‍' എന്ന ഗദ്യകവിത 1931 ഫെബ്രുവരി 4-ാം തീയതിയിലെ 'കേരളസേവകന്‍' പത്രത്തിലും 'വിവാഹമംഗളം' എന്ന ഗദ്യകവിത 1922 ജനുവരിയിലെ ആത്മപോഷിണി മാസികയിലും 'സ്ത്രീ' എന്ന കവിത പൗരധ്വനിയുടെ വിശേഷാല്‍ പ്രതിയിലും മാര്‍ തിയോഡേഷ്യസ്, മാര്‍ തോമ്മസ് ദീവന്നാസ്യോസ് എന്നീ രണ്ടു മെത്രാപ്പോലീത്തന്മാരുടെ സ്ഥാനാഭിഷേകം സംബന്ധിച്ച് മലയാള മനോരമ പുറപ്പെടുവിച്ച വിശേഷാല്‍ പതിപ്പുകളില്‍ 1940 നവംബര്‍ ആറിലും 1938 ഏപ്രില്‍ ഏഴിലുമായി രണ്ടു ഗദ്യകവിതകളും പ്രസിദ്ധപ്പെടുത്തുകയുണ്ടായിട്ടുണ്ട്. 

ഇവ കൂടാതെ പല ചില്ലറ ഗദ്യകവിതകള്‍ പല പത്രങ്ങളിലും മാസികകളിലും ഞാന്‍ എഴുതിയിട്ടുണ്ട്. 'ചെങ്കോലും മുരളിയും' എന്ന എന്‍റെ ഗദ്യകവിതാഗ്രന്ഥത്തിന്‍റെ അവതാരികയില്‍ ഡോ. ഗോദവര്‍മ്മ എം.എ. പി.എച്ച്. ഡി. (ലണ്ടന്‍) അവര്‍കള്‍ എന്‍റെ ഗദ്യകവിതാപ്രസ്ഥാനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുള്ളതുകൊണ്ട് കൂടുതലായിട്ടൊന്നും ഇവിടെ പറയുന്നില്ല. 

ചെറുകഥകളെ സംബന്ധിച്ച് ചിലത് ഞാന്‍ മുകളില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആദ്യമായി ഞാന്‍ ചെറുകഥകള്‍ എഴുതിത്തുടങ്ങിയതും വര്‍ത്തമാന പത്രങ്ങളിലായിരുന്നു. അക്കാലത്ത് ഭാഷാപോഷിണി എന്ന മാസിക മാത്രമേ പ്രചാരത്തില്‍ ഇരുന്നുള്ളു. മാസികകള്‍ തുലോം ചുരുക്കമായിരുന്നു. ആദ്യമായി എഴുതിയ കഥ 'ബുള്‍പ്പട്ടിക്ക് വച്ച കാടി' എന്നതായിരുന്നു. 1913 ഫെബ്രുവരി 7 മുതല്‍ 2 ലക്കങ്ങളിലായി പ്രാചീനതാരക (എല്‍ത്തുരുത്ത് തൃശ്ശിവപേരൂര്‍) അവ പ്രസിദ്ധപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് 'മിനിട്ട് തെറ്റി' എന്നൊരു കഥയും പ്രാചീന താരകയില്‍ എഴുതി. 1913 ജൂണ്‍ മുതല്‍ പ്രാചീനതാരകയില്‍തന്നെ 'ഇതെന്‍റെ നഷ്ടജാതകമാണല്ലോ' എന്നൊരു കഥ നാലു ലക്കങ്ങളിലായി എഴുതി. ഇതു കൂടാതെ 1914 ഒക്ടോബറിലെ കേരളാഭിമാനിയില്‍ (മാവേലിക്കര) 'രാമയ്യന്‍ ദളവ' എന്നൊരു കഥയും 1916 നവംബറിലെ കേരളാഭിമാനിയില്‍ 'ഇതു വേണ്ടിയിരുന്നില്ല' എന്നൊരു ചെറുകഥയും എഴുതുകയുണ്ടായി. 

ഇവയ്ക്കുപുറമെ പല ലേഖനങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി എഴുതിയിട്ടുണ്ട്. അവയില്‍ കണ്ടുകിട്ടിയ ചില ലേഖനങ്ങളുടെ പേരുകളും എഴുതിയ കാലവും താഴെ ചേര്‍ക്കുന്നു. 

 1. പ്രഹസനാഭിനയങ്ങള്‍, 1915, കേരളീയാഭിമാനി.

2. കേരളത്തിലെ യാചകന്മാര്‍, 1915, കേരളീയാഭിമാനി.

3. ദീപികയിലെ മഹദ് വാക്യങ്ങള്‍, 1913, നസ്രാണി ദീപിക, മാന്നാനം.

4. ഗ്രന്ഥവിമര്‍ശന പ്രസ്ഥാനം, 1913 ഫെബ്രുവരി, പ്രാചീനതാരക.

5. ഭാഷാപോഷിണിയിലെ 20 മലയാള മഹാന്മാര്‍, 1919, കേരളീയാഭിമാനി.

6. ചിത്രകലയില്‍ ആചാര്യന്മാര്‍ക്കുണ്ടായിരുന്ന ആശയവിശേഷങ്ങള്‍, 1913, നസ്രാണി ദീപിക.

7. കേരളീയ ചിത്രകലയും അഭിവൃദ്ധിമാര്‍ഗ്ഗവും, ഉത്തരതാരക, പറവൂര്‍, 1919 ആഗസ്റ്റ്.

8. മഞ്ഞപ്പിത്തം, 1916, നസ്രാണി ദീപിക. 

9. ഛായാകര്‍ഷണവിദ്യ, 1913, നസ്രാണിദീപിക.

10. നായന്മാരും നസ്രാണികളും, സമദര്‍ശി, തിരുവനന്തപുരം.

11. കേരളത്തില്‍ മാര്‍ഗവഴിയുടെ അവസ്ഥ, 1920, മനോരമ.

12. നസ്രാണി സമുദായത്തിന്‍റെ പദവികള്‍, 1923, മനോരമ. 

13. ഒരു ധര്‍മ്മനിഷ്ഠ (മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, കന്യകയായ സ്വപുത്രിയുടെ ചാരിത്ര്യം നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെട്ട് ഒരു ധനിക ചെട്ടിയായ ക്രിസ്ത്യാനി തിരുവിതാംകോട്ടു വെച്ച് സ്വപുത്രിയ വധിച്ച കഥയാണ്.) 1928, മനോരമ. 

14. മലയാള ഭാഷയിലെ ജാതീയ ഗൂഢഭാഷകള്‍, 1919, മനോരമ. 

15. ശിരോലിഖിതം, 1914, ആത്മപോഷിണി, കുന്നംകുളം.

16. ചിരി, ആത്മപോഷിണി മാസിക.

17. ശില്പിശാസ്ത്രവും ജലനിര്‍ദ്ദേശവും, 1912, ആത്മപോഷിണി.

18. മലങ്കര നസ്രാണികളുടെ മന്ത്രതന്ത്രങ്ങള്‍, 1920, ഭാഷാപോഷിണി. 

19. പുല്ലേലിക്കുഞ്ചു (പുല്ലേലിക്കുഞ്ചു എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള നിരൂപണം), 1924, ഭാഷാപോഷിണി. 

20. മുട്ടസ്സ് നമ്പൂതിരിയുടെ വ്യാജചരക്ക്, 1924, ഭാഷാപോഷിണി. 

21. കാതോലിക്കാ സ്ഥാനാവരോധത്തിലെ ചില പ്രത്യേക ഘട്ടങ്ങള്‍, 1928, കേരളകേസരി, കോട്ടയം.

22. വൈയാകരണന്‍ ഗീവര്‍ഗീസ് കത്തനാര്‍, മനോരമ.

23. ആധുനിക മലയാള ഗദ്യത്തിന്‍റെ ആദ്യമാതൃകകള്‍, 1927, മനോരമ. 

24. ആലുവാ മഹായോഗത്തിന്‍റെ ആഭ്യന്തര സ്വരൂപം, മനോരമ. 

25. മെത്രാന്‍കളി, മനോരമ.

26. ഒരു സദിര്‍ക്കോട്ടുവിധി, തച്ചില്‍ കുടുംബത്തിന്‍റെ ചരിത്രം, 1932, മനോരമ.

27. ഒരു സമര്‍പ്പണം (ചെറുകഥ), 1917, ആത്മപോഷിണി.

28. കവിതാദേവി എവിടെ (ഗദ്യകവിത), 1920, ആത്മപോഷിണി.

29. തൃപ്പൂത്താറാട്ട് (ചെറുകഥ), 1919, ആത്മപോഷിണി.

30. സുമസ്വപ്നാമൃതം (ഗദ്യകവിത), 1919, ആത്മപോഷിണി.

31. അസ്വാതന്ത്ര്യതമസ്സ് (ചെറുകഥ), 1920, ആത്മപോഷിണി. 

32. ഷഷ്ട്യബ്ദപൂര്‍ത്തി (ഗദ്യകവിത), 1920, ആത്മപോഷിണി.

33. വിവാഹമംഗളം (ഗദ്യകവിത), മകരം 1921, ആത്മപോഷിണി. 

34. എന്‍റെ കണ്‍മുന്നില്‍ ആലപ്പുഴ ഓര്‍ത്തഡോക്സ് ചര്‍ച്ച് (ഗദ്യകവിത), 1949, മനോരമ. 

35. ഇതോ പാതിരി മലയാളം, 1957, പൗരപ്രഭപത്രത്തിലും ബുദ്ധനും വിഷ്ണുവും ക്രൈസ്തവ ദേവാലയത്തില്‍, 1940 ജനുവരി 6-ന് പൗരപ്രഭയില്‍ തുടര്‍ച്ചലേഖനം. 

36. വഴിപിഴച്ച വൈസ്രോയി മെമ്മോറിയല്‍ പ്രസ്ഥാനം (രാഷ്ട്രീയ ലേഖനം), 1925, ഭാരതപത്രിക, തിരുവനന്തപുരം. 

37. മലങ്കര സുറിയാനി സഭ: സമാധാനത്തിനുള്ള വഴിയേത്, പൗരപ്രഭ, കോട്ടയം, 1941 (നാലു ലക്കങ്ങളില്‍). 

38. കേരള കാളിദാസനോ ഗദ്യജനയിതാവ്?, 1931. 

39. മലങ്കര നസ്രാണികളും പൂര്‍വ്വചരിത്രസ്മരണകളും, 1921, നസ്രാണി ദീപിക (3 ലക്കങ്ങളില്‍).

40. ഉണ്ണിനയിനാര്‍ പടത്തരകന്‍, 1920, കേരളീയാഭിമാനി. 

41. മെമ്പറുതരകന്‍, 1948, നസ്രാണിദീപിക, കോട്ടയം.

42. തിരുവിതാംകൂര്‍ സമര്‍പ്പണവാദം, 1124 ഇടവം, മനോരമ.

43. ആകാശമണ്ഡലത്തില്‍ നടന്ന ഒരു അദ്ഭുത സംഭവകഥ (പരുമല മാര്‍ ഗ്രീഗോറിയോസ് മെത്രാനെപ്പറ്റി), 1939, മനോരമ. 

44. ശ്രീ. ഒ. എം. ചെറിയാനെപ്പറ്റി ഞാന്‍ ചെയ്തതായ ചരമപ്രസംഗം പൗരപ്രഭയില്‍.

45. ഉദയംപേരൂര്‍ സുന്നഹദോസ് (ദീര്‍ഘ ലേഖനം), 1939 മുതല്‍ മനോരമ.

46. ക്രിസ്ത്യാനികളുടെ ക്ഷേത്രപ്രവേശനം, 1928, പൗരപ്രഭ. 

47. 'മാപ്പിളശബ്ദ'ത്തെപ്പറ്റി ഞാനും തിരുവിതാംകൂര്‍ ഗവണ്മെന്‍റിന്‍റെ അക്കൗണ്ടാഫീസറായിരുന്ന മി. കെ. എം. മാണിയും തമ്മില്‍ നടത്തിയ വാദപ്രതിവാദം 1945-ല്‍ പല ലേഖനങ്ങളായി പൗരപ്രഭയില്‍. 

48. ജീവകാരുണ്യം അഥവാ മിഥ്യാപ്രപഞ്ചമാധുര്യം, 1938 മുതല്‍ പൗരദ്ധ്വനിയില്‍ പല ലക്കങ്ങളില്‍ (കെ. കെ. ലൂക്കോസ് ജഡ്ജിയെ സംബന്ധിച്ച കഥ).

(Source: ആത്മകഥയില്‍ നിന്നും)

No comments:

Post a Comment

ആധുനിക മലയാള ഗദ്യത്തിന്‍റെ ആദ്യ മാതൃകകള്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്

I മലയാള ഭാഷയ്ക്കു, മണിപ്രവാള കവിതയെ പുരസ്ക്കരിച്ചു സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട കേവലം അലങ്കാരപരമായ 'ലീലാതിലക' വ്യാകര ണത്തിനു പിമ്പ...